ONETV NEWS

NILAMBUR NEWS

മാതൃ ശിശു കേന്ദ്രം നിര്‍മാണം പുനരാരംഭിക്കാന്‍ നടപടി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ ശിശു കേന്ദ്രം നിര്‍മാണം പുനരാരംഭിക്കാന്‍ നടപടി തുടങ്ങി. എന്‍ എച്ച് എം ചീഫ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി ജെ അനില, ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: ടി എന്‍ അനൂപ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ആരോഗ്യ ദൗത്യത്തില്‍ 10 കോടി രൂപ ചിലവിലാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മാതൃ ശിശു കേന്ദ്രം കെട്ടിട നിര്‍മാണം തുടങ്ങിയത്. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന ഇരുനില കെട്ടിടം പൊളിച്ച് നീക്കിയാണ് മാതൃ ശിശു കേന്ദ്രം നിര്‍മ്മാണം തുടങ്ങിയത്.
പ്രവര്‍ത്തി ഏറ്റെടുത്ത ബി എസ് എന്‍ എല്‍ സിവില്‍ വിഭാഗം മറ്റൊരു കമ്പനിക്ക് പ്രവര്‍ത്തി ഏല്‍പ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നാല് നില കെട്ടിടത്തിന്റെ മുന്നാം നിലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം പ്രവര്‍ത്തി നിലക്കുകയായിരുന്നു.

ബി എസ് എന്‍ എല്‍ കരാര്‍ പ്രകാരം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ പ്രവര്‍ത്തി നിറുത്തി വെച്ചതിനാല്‍ എങ്ങനെ പ്രവര്‍ത്തി പുനരാംഭിക്കാമെന്ന് ആലോചിക്കുന്നതിനും മറ്റുമാണ് സന്ദര്‍ശനമെന്ന് എന്‍ എച്ച് എം ചീഫ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി ജെ അനില പറഞ്ഞു.
കെട്ടിട നിര്‍മ്മാണം പുനരാരംഭിക്കുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങള്‍ ,കെ എന്‍ ജി റോഡില്‍ നിന്നും ബില്‍ഡിംഗിലേക്കുള്ള വഴി തുടങ്ങിയവ ആശുപത്രി സൂപ്രണ്ട് എന്‍ അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും സംഘം ചോദിച്ചറിഞ്ഞു.

2016ലെ എസ്റ്റിമേറ്റ് പ്രകാരം പത്തരകോടി രൂപയാണ് ബില്‍ഡിംഗ് നിര്‍മ്മാണത്തിന് അനുവദിച്ചത്. നിലവില്‍ ഈ തുകക്ക് പണി പൂര്‍ത്തികരിക്കാന്‍ കഴിയില്ല. 17 കോടി രൂപ ചിലവ് വരും. എം എല്‍ എ ഫണ്ട് ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി അധിക തുക കണ്ടെത്തേണ്ടി വരും. നിലവിലെ ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള നിര്‍മ്മാണം നടക്കും. കരാര്‍ നടപ്പാക്കാത്തതിനാല്‍ ബി എസ് എന്‍ എല്‍ വരുത്തിയ നഷ്ടം അവരില്‍ നിന്നും ഈടാക്കുമെന്നും ചീഫ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി ജെ അനില പറഞ്ഞു.

എച്ച് എം സി അംഗങ്ങളായ അരുമ ജയകൃഷ്ണന്‍, കൊമ്പന്‍ ഷംസുദ്ദീന്‍, ജസ്മല്‍ പുതിയറ, ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ: ബഹാഉദ്ധീന്‍, സെക്രട്ടറി വിജയകുമാര്‍,പി വി. അന്‍വര്‍ എം എല്‍ എയുടെ പി.എ സജീവന്‍, സി പി എം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *